എഴുത്തുകാരി അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം. പാരിസ്ഥിതിക പ്രശ്‌നങ്ങളും മനുഷ്യാവകാശ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി അരുന്ധതി റോയ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. പിൻ്റർ സമ്മാനം സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അരുന്ധതി റോയ് പ്രസ്ഥാവനിലൂടെ പറഞ്ഞു. 'ഇന്ത്യ ലോകത്തിന്റെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിമാറുമ്പോള്‍, അരുന്ധതി റോയ് യഥാര്‍ത്ഥത്തില്‍ ഒരു അന്താരാഷ്ട്ര ചിന്തകയാകുന്നു. അവരുടെ ശക്തമായ ശബ്ദം നിശബ്ദമാക്കേണ്ടതല്ല, ജൂറി അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക് പറഞ്ഞു.
നൊബേൽ പുരസ്കാര ജേതാവായ ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായാണ്, ഇംഗ്ലീഷ് പെൻ ചാരിറ്റി സംഘടന പുരസ്കാരം നൽകി വരുന്നത്. 2009 മുതലാണ് പെൻ പിന്റർ പുരസ്കാരം നൽകി തുടങ്ങിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും സാഹിത്യം ആഘോഷിക്കുകയും ചെയ്യുക എന്നതാണ് പുരസ്കാരത്തിന് പിന്നിലെ പ്രധാന ആശയം. ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ തുടങ്ങിയ ജൂറി അംഗങ്ങളാണ് അരുന്ധതി റോയിയെ തിരഞ്ഞെടുത്തത്.
ഒക്ടോബർ 10ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയിയുടെ നിശിതമായ വ്യാഖ്യാനം, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി വാദിക്കാനും നിലവിലെ അവസ്ഥയെ വെല്ലുവിളിക്കാനുമുള്ള പ്രതിബദ്ധത തെളിയിക്കുന്നതായി ജൂറി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
Arundhati Roy wins Pen Pinter Award