ഇരിട്ടി : ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിൽ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുന്ന പാർക്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ട് ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്കുവരെ സംയുക്ത പരിശോധന നടത്തി. ഇരിട്ടി ടൗണിലെ വ്യാപാരികൾക്കും യാത്രക്കാർക്കും തടസ്സമായി നിൽക്കുന്ന പാർക്കിംങ്ങ്, വഴിയോര കച്ചവടങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. പുതിയ പരിഷ്കാരത്തിന് ഒരാഴ്ച മുൻപ് തന്നെ അനധികൃത പാർക്കിങ്ങിനെതിരെ പോലീസ് നടപടി ആരംഭിച്ചിരുന്നു. പോലീസ് പരിശോധനയിൽ 50 ഓളം വാഹനങ്ങൾക്ക് പിഴ ഈടാക്കിയിരുന്നു.
ഒന്നാം തീയതി മുതൽ നഗരസഭ അനുവദിച്ചിരിക്കുന്ന പാർക്കിങ്ങിൽ അരമണിക്കൂർ മാത്രമായിരിക്കും. പാർക്കിംഗ് നിയമം തെറ്റിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. ദീർഘനേരം പാർക്കിംഗ് ചെയ്യുന്ന വാഹനങ്ങൾക്കായി ഇരിട്ടി ടൗണിൽ വിവിധ സ്ഥലങ്ങളിലായി പാർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ 250 രൂപയാണ് ഫൈൻ ചുമത്തുന്നത്. കാർപാർക്കിങ്ങിന് അനുവദിച്ച സ്ഥലം കയ്യേറി കച്ചവടം നടത്തുന്ന വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയയിപ്പ് നൽകി. പാർക്കിങ്ങ് തടസപ്പെടുത്തികൊണ്ട് റോഡിൽ സ്ഥാപിച്ചിരുന്ന പഴക്കൂടകൾ പോലീസ് എത്തി എടുത്തു മാറ്റിച്ചു. യാത്രക്കാർക്ക് അസൗകര്യം ആകുന്നവിധം പുതിയ സ്റ്റാന്റിലെ വൺ വേയിലെ ഫുഡ് പാത്തിൽ അനധികൃത പച്ചക്കറി കച്ചവടത്തിനും, റോഡിൽ നിരത്തിയിട്ട് പച്ചക്കറി തരം തിരിക്കുന്ന മറ്റൊരു കച്ചവടക്കാർക്കും ആദ്യഘട്ടം എന്നനിലയിൽ മുന്നറിയിപ്പ് നൽകി.
പരിശോധനയിൽ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. സുരേഷ്, നഗരസഭ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ് , എ.കെ. ഷൈജു . ക്‌ളീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയൂബ് പൊയിലൻ , അജയൻ പായം വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
A joint traffic inspection was conducted in Iritty town