ഇരിട്ടി :ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കിൽ പെട്ട് മരിച്ച ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) ന്റെ മരണത്തിൽ ഇരിട്ടി പോലീസ് അറസ്റ് ചെയ്‌ത മൂന്ന് സുഹൃത്തുക്കളെ കോടതി റിമാന്റ് ചെയ്തു. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി.കെ. സാജിർ (46) മുരുങ്ങോടി മുള്ളൻ പറമ്പത്ത് വീട്ടിൽ എ.കെ. സജീർ എന്നിവരെയാണ് കോടതി റിമാൻറ്റ് ചെയ്തത് . സെപ്റ്റംബർ 5 ന് ആയിരുന്നു സംഭവം.
സുഹൃത്തുക്കളും ഒത്ത് ഉച്ചക്ക് ഒരുമണിയോടെ വട്ട്യറ പുഴയിൽ കുളിക്കാൻ എത്തിയ ജോബിനെ നാലു മണിയോടെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ച് വച്ച നിലയില്‍ കണ്ടെത്തിയത്. ജോബിന്‍ ഒഴുക്കിൽ പെട്ടിരിക്കാം എന്ന സംശയിച്ചിരുന്നെങ്കിലും പിറ്റേന്ന് രാവിലെയാണ് തിരച്ചിൽ ആരംഭിച്ചത്. ഇരിട്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ഏഴാം തിയതിയാണ് സമീപത്തെ കടവിൽ നിന്നും ജോബിന്റെ മൃതദേഹം ലഭിക്കുന്നത്. ജോബിന്റെ മരണത്തിൽ സംശയം ഉണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്.
അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും മനഃപൂർവം അല്ലാത്ത നരഹത്യ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷറഫുദീൻ, സന്തോഷ്, അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷിഹാബുദീൻ, ബിജു എന്നിവരും പങ്കെടുത്തു.
Youth drowns in river near Iritty