കേളകം: ഒടുവിൽ ആ സ്വരം മാത്രം ബാക്കിയായി. ഏഴ് പതിറ്റാണ്ടിലേറെ ലോകം ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ സ്വരമാധുരിക്ക് മുമ്പിൽ പ്രണാമമർപ്പിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെയും സർഗ്ഗം ആർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത അധ്യാപിക പ്രകാശിനി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.
36 ഭാഷകളിൽ 36,000 ഗാനങ്ങൾ. ഭാരതത്തിന്റെ യശസ്സ് ലോകമെങ്ങും എത്തിച്ച അപൂർവ വ്യക്തിത്വം. ഇന്ത്യയുടെ ഹൃദയ നാദത്തെ അനശ്വരമാക്കി കുട്ടികൾ ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ ആലപിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. സംഗീത അധ്യാപകൻ അനൂപ് കുമാർ, കുമാരി അഷ്മിത, കുമാരി ലിയാ മരിയ, കുമാരി ആൻ മരിയ ജോണി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കുമാരി നേഘ ബിനിൽ ലതാ മങ്കേഷ്കറുടെ ജീവിതം ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തി. മാസ്റ്റർ സിനാൻ പി എസ് ലതാമങ്കേഷ്കറെ അനുസ്മരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജോബി ഏലിയാസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. ഓൺലൈനായി നടന്ന പരിപാടിക്ക് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
Lathamankeshkar anusmaranam