മലപ്പുറം: നിലമ്പൂരിൽ നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട നേതാക്കളടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധി പങ്കെടുത്ത റോഡ് ഷോകളുമായാണ് യു.ഡി.എഫ്. പ്രചാരണം കൊഴുപ്പിക്കുന്നത്. ഞായറാഴ്ച പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വൻ ജനപങ്കാളത്തിമായിരുന്നു. ഇത് ഐക്യ ജനാധിപത്യ മുന്നണി ക്യാമ്പിന് ആവേശം പകരുന്നതാണ്.
പെൻഷൻ ഉൾപ്പടെ സർക്കാർ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന മന്ത്രിമാർ അടക്കം പ്രമുഖരാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്. മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എം.പി.യുമായ യൂസഫ് പത്താനെ കളത്തിലിറക്കിയാണ് പി.വി. അൻവറിന്റെ പ്രചാരണം. നിലമ്പൂരിൽ പി.വി. അൻവർ കരുത്ത് തെളിയിക്കുമെന്ന് തൃണമൂൽ എംപി യൂസഫ് പത്താൻ പറഞ്ഞു
Nilamboor election