തിരുവനന്തപുരം: ഗവർണ്ണർ നിരസിച്ച ഒക്ടോബർ രണ്ടിലെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും. പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ നിരസിച്ചിരുന്നു. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ പോര് ശക്തമായതിന് പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്.
ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയോടും ഗവർണർ വ്യക്തമാക്കി. ഓണംവാരാഘോഷ ഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ അറിയിച്ചിരുന്നു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും. ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി പരിശോധന ശക്തമാക്കാനാണ് നിര്‍ദ്ദേശം.
ക്യാമ്പയിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേള്‍പ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍, കലാകായിക പ്രതിഭകള്‍ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ പനതല/വാര്‍ഡ്തല/വിദ്യാലയസമതികള്‍ മുന്‍കൈയെടുത്ത് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Governer