കൊല്ലം: ഓർത്തഡോക്സ് സഭ മുൻ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. 77 വയസ്സായിരുന്നു. ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മല്ലപ്പള്ളിയിലെ സഭയുടെ ദയറായിൽ കഴിഞ്ഞ ഒരു വർഷമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ലളിതജീവിതത്തിലൂടെ മാതൃകയായ ഭദ്രാസനാധിപനായിരുന്നു സഖറിയാസ് മാർ അന്തോണിയോസ്. മൂന്ന് പതിറ്റാണ്ടിലേറെ കൊല്ലം, കൊച്ചി ഭദ്രാസന ചുമതല വഹിച്ച അദ്ദേഹം വിദേശയാത്രകൾ നടത്തുകയോ സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയോ ചെയ്തിരുന്നില്ല.
പാസ്‌പോർട്ട് പോലുമെടുക്കാതെ തികച്ചും ലളിതമായ ജീവിതചര്യയായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്. അത്യാവശ്യത്തിന് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ യാത്രകൾ. യാത്രകളിൽ ആഡംബരവാഹനങ്ങളും ഒഴിവാക്കിയിരുന്നു. 1946 ജൂലൈ 11ന് പുനലൂരിൽ ഡബ്ല്യൂ.സി എബ്രഹാമിന്‍റെയും മറിയാമ്മയുടെയും മൂത്ത മകനായി ജനിച്ച എ. ചെറിയാനാണ് സഖറിയ മാർ അന്തോണിയോസ് ആയി മാറിയത്. കൊല്ലം ഫാത്തിമ മാതാ കോളജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം സെമിനാരിയിൽ നിന്ന് വൈദ്യപഠനം. പിന്നീട് 1974ൽ പൗരോഹിത്യം സ്വീകരിച്ചു.
Zacharias Mar Antonios, the former head of the Orthodox Church in Kollam #Antonios