നിലമ്പൂർ: ചുങ്കത്തറ മുട്ടിക്കടവിൽ ബൈക്കും ചരക്കുജീപ്പും കൂട്ടിയിടിച്ച് രണ്ട് സ്‌കൂൾ വിദ്യാർഥികൾ മരിച്ചു. എടക്കര പാതിരിപ്പാടം അയ്യപ്പശ്ശേരി യദു കൃഷ്ണ (14), ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബിൻ രാജ് (14) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്. തിങ്കളാഴ്ച രാവിലെ ഏഴേകാലോടെ മുട്ടിക്കടവ് പെട്രോൾ പമ്പിനു മുൻപിലാണ് അപകടം. വിദ്യാർഥികൾ ബൈക്കിൽ നിലമ്പൂർ ഭാഗത്തേക്കും ജീപ്പ് നിലമ്പൂർ ഭാഗത്തുനിന്ന് എടക്കര ഭാഗത്തേക്കും വരികയായിരുന്നു. ചരക്കുജീപ്പിന്റെ ഒരു വശത്താണ് ബൈക്ക് ഇടിച്ചത്.
രണ്ടു വിദ്യാർഥികളുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ റോഡിലാകെ രക്തം ചിതറിയതിനാൽ ആരും അടുത്തേക്കുപോലും വന്നില്ല. അതിലൂടെ കടന്നുപോയ ചില വാഹനങ്ങൾ നിർത്താനും തയ്യാറായില്ല. പിന്നീട് വന്ന വാഹനത്തിൽ ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്യൂഷൻ ക്ലാസിൽ പോകാൻ വീട്ടിൽനിന്ന് ചുങ്കത്തറയിലെത്തി സുഹൃത്തിനെക്കൂടി കൂട്ടാനായി മുട്ടിക്കടവിലേക്ക് വന്നതാണെന്ന് പറയുന്നു.
ജില്ലാ ആശുപത്രിയിൽനിന്ന് ഷിബിൻ രാജിന്റെ മൃതദേഹം വൈകീട്ട് മൂന്നരയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനുശേഷം ചുങ്കത്തറയിലെ മോർച്ചറിയിലേക്ക് മാറ്റി. വിദേശത്ത് ജോലി ചെയ്യുന്ന ഷിബിൻരാജിന്റെ പിതാവ് ഷിബു ഞായറാഴ്ച രാവിലെ നാട്ടിലെത്തും. തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.
മാതാവ്: സബിത. സഹോദരങ്ങൾ: ഷിബിൻ ജിത്ത്, ഷിബിത. വൈകീട്ട് ആറുമണിയോടെയാണ് യദു കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് പാതിരിപ്പാടത്തെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പിതാവ്: സന്തോഷ്. മാതാവ്: സംഗീത. സഹോദരങ്ങൾ: നന്ദു, നകുലൻ.
Two school students died in a collision between a bike and a cargo jeep.