തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടിക. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക.
സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പി.ബി അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എം.എൽ.എ.മാർ, മൂന്ന് സി.പി.എം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളെയാണ് ഇത്തവണ സി.പി.എം ലോക്സഭ തെരഞ്ഞെടുപ്പിന് രംഗത്തിറക്കിയിരിക്കുന്നത്. സാധ്യതാ പട്ടികയിലുണ്ടായിരുന്നതുപോലെ ആലത്തൂരിൽ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ തന്നെയായിരിക്കും മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ എം.എല്‍.എ വടകരയിലും, ടി.എം. തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോടും മത്സരിക്കും.
പൊന്നാനിയിൽ മുന്‍ മുസ്ലീം ലീഗ് നേതാവ് കെ.എസ്. ഹംസ സി.പി.എം സ്ഥാനാര്‍ത്ഥിയാകും. പൊന്നാനിയിൽ പൊതുസ്വതന്ത്രനായിട്ടാണ് ഹംസയെ മത്സരിപ്പിക്കുന്നത്. മലപ്പുറത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വി.പി. സാനു, അഫ്സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. ചാലക്കുടിയിൽ മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെ.എസ്.ടി.എ നേതാവ് കെ.ജെ. ഷൈൻ ആയിരിക്കും മത്സരിക്കുക. യേശുദാസ് പറപ്പള്ളി, കെ.വി. തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നീ പേരുകളും എറണാകുളത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കെ.ജെ. ഷൈനിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പാലക്കാട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും കണ്ണൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും കാസര്‍കോട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി വി. ജോയി എം.എല്‍.എ.യും മത്സരിക്കും. കൊല്ലത്ത് എം. മുകേഷ് എം.എല്‍.എ.യുമായിരിക്കും മത്സരിക്കുക.
സി.പി.എം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക:
ആറ്റിങ്ങൽ - വി. ജോയ്
കൊല്ലം - എം. മുകേഷ്
പത്തനംതിട്ട - തോമസ് ഐസക്
ആലപ്പുഴ - എ.എം. ആരിഫ്
എറണാകുളം - കെ.ജെ ഷൈൻ
ചാലക്കുടി - സി. രവീന്ദ്രനാഥ്
ആലത്തൂര്‍ - കെ. രാധാകൃഷ്ണൻ
മലപ്പുറം - വി. വസീഫ്
പൊന്നാനി - കെ.എസ്. ഹംസ
കോഴിക്കോട് - എളമരം കരീം
വടകര - കെ.കെ. ശൈലജ
പാലക്കാട് - എ. വിജയരാഘവൻ
കണ്ണൂർ - എം.വി. ജയരാജൻ
കാസർകോട് - എം.വി. ബാലകൃഷ്ണൻ.
election vadakara kk shylaja