കതിരൂര്‍: സൂര്യനാരായണ സങ്കല്‍പത്തില്‍ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂര്‍വ്വ മഹാക്ഷേത്രങ്ങളില്‍ ഒന്നായ കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 26ന് തുടക്കമാകും. ഈ വര്‍ഷത്തെ കൊടിയേറ്റ മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഭാരവഹികള്‍ തലശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉത്സവത്തിന് 26ന് (തിങ്കള്‍ ) രാത്രി 8ന് കൊടിയേറുമെന്ന് ജനറല്‍ കണ്‍വീനര്‍ പി. സുരേന്ദ്രനും ചെയര്‍മാന്‍ സി.വി. ധനേശനും പറഞ്ഞു. കൊടിയേറ്റ കര്‍മ്മങ്ങള്‍ക്ക് ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് 2 വരെ ഉത്സവം തുടരും. ഉത്സവ ദിവസങ്ങളില്‍ കലവറ നിറക്കൽ, കൊടിക്കൂറയും കൊടിക്കയര്‍, കുട എന്നിവ വഹിച്ച് തരുവണ തെരു ഗണപതി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര, തിരുവാതിരക്കളി, സാംസ്‌കാരിക സമ്മേളനം, തിടമ്പുനൃത്തം, ഇരട്ടത്തായമ്പക, ഓട്ടന്‍തുള്ളല്‍, കൈകൊട്ടിക്കളി, ചാക്യാര്‍ കൂത്ത്, പള്ളിവേട്ട, ആറാട്ട് എന്നിവ നടക്കും. മാര്‍ച്ച് രണ്ടിന് 12.30 മുതല്‍ മൂവായിരം പേര്‍ക്കുള്ള ആറാട്ട് സദ്യയുമുണ്ട്. എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാം നാഥ് ഷെട്ടി, എം.കെ. ഹരിദാസന്‍, വാഴയില്‍ സുരേഷ് കുമാര്‍, കെ.വി. രാധാകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Kathirur Suryanarayana Temple festival will start on 26th