വടകര: വടകര ബോംബ് നിർമാണത്തെ നാട്ടുമര്യാദ എന്നുവിളിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. നാട്ടിൽ യാതൊരു പ്രശ്നവുമില്ലാത്ത സമയത്താണ് സിപിഎം പ്രവർത്തകർ ബോംബ് നിർമിച്ചത്. അതിൽ പിടിക്കപ്പെട്ടതെല്ലാം പാർട്ടി പ്രവർത്തകരാണ്.
ഉന്നതങ്ങളിൽ നിന്നുള്ള നിർദേശപ്രകാരമാണ് പ്രവർത്തകർ ബോംബ് നിർമിച്ചത് എന്ന് വ്യക്തമാണ്. ആദ്യമേ മുഖ്യമന്ത്രി പറഞ്ഞു പാർട്ടിക്ക് ബന്ധമില്ല എന്ന്. എന്നാൽ പിടിക്കപ്പെട്ടവരെല്ലാം സിപിഎം പ്രവർത്തകർ ആയിരുന്നു. ബോംബ് നിർമാണം സംബന്ധിച്ച ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സർക്കാർ അവഗണിച്ചു . ഇത് വടകരയിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ച് ഗുരുതരമായ വിഷയമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വടകര പ്രസ്ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
കേരളത്തിൽ ഏറ്റവും രാഷ്ട്രീയ ജാഗ്രതയുള്ള മണ്ഡലമാണ് വടകര. കേന്ദ്രത്തിൻ്റെ മിഥ്യാ പ്രചാരണങ്ങൾ ഒട്ടും ഏശാത്ത മണ്ഡലം. ഈ പ്രബുദ്ധത യുഡിഎഫിന് ഗുണം ചെയ്യും. പാലക്കാടുനിന്ന് ഞാൻ വടകരയിൽ എത്തിയപ്പോൾ ലോറിയിൽ ആളെ കൊണ്ടുവന്നെന്നും പറഞ്ഞു. അതുകഴിഞ്ഞ് നിയോജക മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും ഇപ്പോൾ ബൂത്ത് തലത്തിലുമെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് യുഡിഎഫിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. വടകരയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് നേടുമെന്നാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Vadakara