കണ്ണൂർ:കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ ആഭിമുഖ്യത്തിൽ കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലും ഒഫ്താൽമിക് സൊസൈറ്റി ഓഫ് കണ്ണൂരും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരിയും ചേർന്ന് സംഘടിപ്പിച്ച നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാർ ( വാട്ട് നെക്സ്റ്റ് സിറ്റ്വേഷൻസ് ഇൻ ഒഫ്തൽമോളജി) കണ്ണൂരിലെ ഹോട്ടൽ ബെനലെ ഇൻ്റർനാഷണലിൽ നടന്നു.
കേരള സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് വകുപ്പ് മന്ത്രി ശ്രീരാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ “പ്രിസ്ക്രൈബിംഗ് പ്രോസ്പെരിറ്റി” എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി മാനേജ്‌മെൻ്റ് കമ്മിറ്റി അംഗം ഡോ.ശ്രീനി എഡക്ലോൺ അധ്യക്ഷത വഹിച്ചു. ഒഫ്താൽമിക് സൊസൈറ്റി ഓഫ്കണ്ണൂർ ജനറൽ സെക്രട്ടറിഡോ.രമ്യ വിവേക് സ്വാഗതം പറഞ്ഞു.ഒഫ്താൽമിക് സൊസൈറ്റി ഓഫ്കണ്ണൂർ പ്രസിഡൻ്റ് ഡോ.സുചിത്ര ഭട്ട് നന്ദിയും പറഞ്ഞു.കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.ജി.ഗോപിനാഥും ഐ.എം.എ തലശ്ശേരി പ്രസിഡൻ്റ് ഡോ.നദീം അബൂട്ടിയും ആശംസകൾ നേർന്നു.
സെമിനാറിൽ ഗ്ലോക്കോമ, തിമിരം, റെറ്റിന, ഒക്യുലാർ എസ്തെറ്റിക്സ്, കോർണിയ, ഗ്ലോക്കോമ എന്നിവയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു. ഏറ്റവും കൂടുതൽ തിമിര ശസ്ത്രക്രിയകൾ നടത്തിയതിൻ്റെ ലോക റെക്കോർഡ് നേടിയ ഡോ.ടി.പി.ലഹാനെ മുഖ്യപ്രഭാഷണം നടത്തി. തിമിര ശസ്ത്രക്രിയയുടെ സുവർണ്ണ നിലവാരം ഇപ്പോഴും ഫാക്കോമൾസിഫിക്കേഷനാണെന്ന് അദ്ദേഹം പറഞ്ഞു. തിമിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായവർക്ക് ഒരു ചെറുപ്പക്കാരൻ്റെ കാഴ്‌ച നൽകാൻ കഴിയുന്ന ഇൻട്രാ ഒക്യുലാർ ലെൻസുകളുടെ ( Intra Ocular Lenses ) വിവിധ ഓപ്ഷനുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ.എം.എസ്.രവീന്ദ്ര, ഡോ ജെ കെ റെഡ്ഡി, ഡോ. സന്ദീപ്
വിജയരാഘവൻ, ഡോ.പ്രകാശ് വി.എസ്., ഡോ.ബിന്ദു.എസ്.അജിത്ത്, ഡോ.പി.ശശികുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഇന്ദു നാരായൺ, ഡോ. അഞ്ജു ചന്ദ്രൻ, ഡോ. ജെയ്‌സൺ വി.എ., ഡോ. ശ്വേത കെ, ഡോ. ശ്രീനി എഡക്ലോൺ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.
കണ്ണിൻ്റെ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നേത്ര ഒക്യുലാർ എസ്തെറ്റിക്സ് സെഷനിലെ ചർച്ച നയിച്ച ഡോ അഞ്ജു ചന്ദ്രനും ഡോ ഇന്ദു നാരായണനും പറഞ്ഞു.
കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിൻ്റെ(Cornea) ആകൃതിയിൽ മാറ്റം വരുത്തി കെരാട്ടോകോണസ് ( Keratoconus) ഉണ്ടാക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടർ ശ്രീനി എഡക്ലോൺ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളിലെ അലർജിക്ക് കൺജങ്ക്റ്റിവിറ്റിസ് നിസ്സാരമായി കാണേണ്ടതല്ല, കാരണം ഇത് കണ്ണ് തിരുമ്മൽ കെരാട്ടോകോണസ്, അന്ധത എന്നിവയ്ക്ക് കാരണമാകും.
തിമിര ശസ്ത്രക്രിയ ആവശ്യമുള്ള പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കർശനമായി നിയന്ത്രിക്കണമെന്നും റെറ്റിന പരിശോധിച്ച് ചികിത്സ സ്വീകരിക്കണം എന്നും ഡോ.പ്രകാശ് വി.എസ് പറഞ്ഞു. ഗ്ലോക്കോമയ്ക്ക് സാധ്യതയുള്ളവർ കാഴ്ചശക്തി നിലനിർത്തുന്നതിന് പ്രാരംഭ ഘട്ടത്തിൽ തന്നെ ഗ്ലോക്കോമ കണ്ടെത്തുന്നതും നേത്രസമ്മർദ്ദം ശരിയായി നിയന്ത്രിക്കുന്നതും
നിർണായകമാണെന്ന് ഡോ ബിന്ദു എസ് അജിത്ത് പറഞ്ഞു.
Seminarconducted