പശുക്കളുടെ സമഗ്ര വിവരങ്ങൾ അറിയാൻ ടാഗ് ചെയ്യുന്ന സംവിധാനം നടപ്പിലാക്കി വരുന്നതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും പാട്യം പഞ്ചായത്തും ചേർന്ന് 12 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പത്തായക്കുന്ന് വെറ്ററിനറി സബ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീര കർഷകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ആധുനിക സൗകര്യങ്ങൾ നടപ്പിലാക്കി വരികയാണ്. ആശുപത്രികളിൽ ക്ഷീര കർഷകർക്ക് ഡോക്ടറുടെ സേവനം ലഭിക്കാൻ ഓൺലൈൻ സൗകര്യം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
കെ.പി മോഹനൻ എം.എൽഎ അധ്യക്ഷനായി. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. വി പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ യുപി ശോഭ, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി.ദാമോദരൻ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി സുജാത, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ മുഹമ്മദ് ഫായിസ് അരൂൾ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശോഭ കോമത്ത്, പഞ്ചായത്തംഗം പി മജിഷ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി കെ പത്മരാജ്, ഡോ. വിനോദ് കുമാർ, സുജിത്ത് കുമാർ പയ്യമ്പള്ളി എന്നിവർ സംസാരിച്ചു. ചടങ്ങിൽക്ഷീര കർഷകരെ ആദരിച്ചു.
പത്തായക്കുന്ന് വെറ്ററിനറി സബ് സെന്ററിന് സ്വന്തമായൊരു കെട്ടിടം എന്ന പാട്യം പഞ്ചായത്തിലെ ക്ഷീരകർഷകരുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1986ൽ പാട്യം പഞ്ചായത്തിലെ പത്തായക്കുന്നിൽ വാടക കെട്ടിടത്തിലായിരുന്നു സബ് സെന്റർ പ്രവർത്തനം ആരംഭിച്ചിരുന്നത്. തുടർന്ന് ഏഴു വർഷത്തോളമായി വാഗ്ഭടാനന്ദ സ്മാരകം മന്ദിരത്തിലാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെയും പാട്യം പഞ്ചായത്തിന്റെയും ശ്രമഫലമായാണ് പത്തായക്കുന്ന് വെറ്ററിനറി സബ് സെന്ററിന് പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. 12 ലക്ഷം രൂപ ചിലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. സ്വകാര്യ വ്യക്തി സംഭാവന ചെയ്ത മൂന്ന് സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
thiruvanathapuram