കണ്ണൂർ :ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടിനെയും ധർമ്മടം ബീച്ചിനെയും അന്താരാഷ്ട നിലവാരത്തിലേക്കുയർത്തുന്ന ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം മെയ് നാല് ഞായറാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
നാല് ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ് പൂർത്തിയായത്. നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റ് ബ്ലോക്കുകൾ, കിയോസ്‌കുകൾ, ഇരിപ്പിടങ്ങൾ, അലങ്കാര ലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ, ഗസിബോ, ലാന്റ് സ്‌കേപിംഗ് എന്നിവയ്ക്കായി 79.5
കോടി രൂപയാണ് ചെലവായത്. കിഫ്ബിയുടെയും കെ ഐ ഐ ഡി സിയുടെയും 233.71 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ വാട്ടർ സ്‌പോർട്ട്, കിയോസ്‌ക്‌സ്, സൈനജസ്, എക്‌സർസൈസിങ് ഏരിയ, കാർ പാർക്കിംഗ് എന്നിവ ഉൾപെടുന്നു. രണ്ടാംഘട്ട പ്രവൃത്തി ടെൻഡർ ചെയ്തു കഴിഞ്ഞു. 60 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ 18 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ധർമ്മടം ബീച്ചിലെ വികസന പ്രവർത്തനങ്ങൾ. മ്യൂസിക്കൽ ഫൗണ്ടൈൻ, ജയന്റ് വീൽ, സൈക്ലിംഗ് ആൻഡ് ജോഗിങ് ട്രാക്ക്, ബോട്ട് റെസ്റ്റോറന്റ്‌സ് എന്നിവയാണ് ഉൾപെട്ടിട്ടുള്ളത്.
നാലാം ഘട്ട പ്രവർത്തനങ്ങൾ ധർമ്മടം ദ്വീപിലാണ്. എലിവേറ്റഡ് നേച്ചർ വാക്കും അനുബന്ധ സൗകര്യങ്ങളും സ്‌കൂൾപ്പർ ഗാർഡൻ എന്നിവ നിർമിക്കും. ധർമ്മടം ബീച്ചിലെയും ദ്വീപിലേയും പ്രവൃത്തികൾക്ക് നൂറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നിർമാണ ചുമതല. ബീച്ച് വികസനത്തോടൊപ്പം അനുബന്ധ റോഡുകളുടെയും സൗകര്യങ്ങളുടെയും വികസനവും സമാന്തരമായി നടപ്പാക്കുമെന്ന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കണ്ണൂർ പി ആർ ഡി ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി സജിത പറഞ്ഞു. ടൂറിസം വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ് എന്നിവർ പങ്കെടുത്തു.
muzhappilamgad